National
ന്യൂഡൽഹി: നീറ്റ് യുജി ബയോളജി ചോദ്യ പേപ്പർ ചോർച്ച കേസിൽ പൂന സ്വദേശിയായ ബോട്ടണി അധ്യാപികയെ സിബിഐ അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായ ആകെ പ്രതികളുടെ എണ്ണം ഒമ്പതായി.
ചോദ്യം ചെയ്തതിന് പിന്നാലെ ഡൽഹിയിൽ വച്ച് മനീഷ ഗുരുനാഥ് മന്ധാരെയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നീറ്റ് പരീക്ഷയ്ക്കായി നിയോഗിച്ച ഒരു വിദഗ്ദ്ധയായിരുന്നു ഇവർ.
ഏപ്രിലിൽ, നേരത്തെ അറസ്റ്റിലായ പൂനയിൽ നിന്നുള്ള മറ്റൊരു പ്രതിയായ മനീഷ വാഗ്മറെ വഴി അവർ നീറ്റ് ഉദ്യോഗാർഥികളുമായി ബന്ധപ്പെടുകയും തന്റെ വീട്ടിൽ വച്ച് വിദ്യാർഥികൾക്ക് പരിശീലന ക്ലാസുകൾ നൽകുകയും ചെയ്തു.
സസ്യശാസ്ത്രം, സുവോളജി എന്നീ വിഷയങ്ങളിൽ നിന്നുള്ള പ്രധാന ചോദ്യങ്ങൾ ഇവർ ഉദ്യോഗാർഥികൾക്ക് പറഞ്ഞു നൽകിയതായി സിബിഐ പറഞ്ഞു. മേയ് മൂന്നിന് നടന്ന നീറ്റ്-യുജി പരീക്ഷയുടെ യഥാർഥ ചോദ്യങ്ങളുമായി മിക്ക ചോദ്യങ്ങളും ഒത്തുനോക്കിയതായി അന്വേഷണ ഏജൻസി പറഞ്ഞു.
സിബിഐ, രാജ്യത്തുടനീളമുള്ള ആറ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി കുറ്റകൃത്യത്തിന് ഉപയോഗിച്ച ലാപ്ടോപ്പുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
കേസിൽ ഇതുവരെ അറസ്റ്റിലായ ഒമ്പത് പ്രതികൾ ഡൽഹി, ജയ്പൂർ, ഗുരുഗ്രാം, നാസിക്, പൂനെ, അഹ്ലിയാനഗർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ അഞ്ച് പേരെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. പൂനെയിൽ നിന്ന് അറസ്റ്റിലായ രണ്ട് പേരെ ഡൽഹിയിലേക്ക് കൊണ്ടുവരുന്നു. ബാക്കിയുള്ളവരെ ചോദ്യം ചെയ്തുവരികയാണ്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ കേസിൽ മുഖ്യ സൂത്രധാരനെ സിബിഐ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര ലാത്തൂർ സ്വദേശിയും അധ്യാപകനുമായ പി.വി.കുൽക്കർണിയാണ് അറസ്റ്റിലായത്. പൂനെയിൽ നിന്നാണ് ഇയാളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്.
രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലൂടെയാണ് സിബിഐയ്ക്ക് കുൽക്കർണിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇയാൾ വഴിയാണ് ചോദ്യപേപ്പറുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തായതെന്ന് സിബിഐ വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ അവസാനം പൂനെയിലെ വസതിയിൽവെച്ച് ഇയാൾ വിദ്യാർഥികൾക്ക് സ്പെഷ്യൽ കോച്ചിംഗ് ക്ലാസുകൾ നൽകിയിരുന്നു. ഇതിൽ മറ്റൊരു പ്രതിയായ മനിഷ വാഗ്മരെയുടെ സഹായം ലഭിച്ചതായും സിബിഐ കണ്ടെത്തിയിരുന്നു.
ക്ലാസുകൾക്കിടയിൽ കുൽക്കർണി ചോദ്യങ്ങളും അവയുടെ ഓപ്ഷനുകളും ശരിയായ ഉത്തരങ്ങളും പറഞ്ഞുകൊടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ മൂന്നിന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു. ജൂൺ 21നാണ് പുതുക്കിയ പരീക്ഷ നടക്കുക.
National
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ രാജസ്ഥാനിലെ യുവമോർച്ച നേതാവ് ഉൾപ്പെടെ അഞ്ചുപേരെ സിബിഐ എറസ്റ്റ്ചെയ്തു.
ജയ്പുരിലെ യുവമോർച്ച നേതാവ് ദിനേശ് ബിവാൽ സഹോദരൻ മംഗിലാൽ ബിവാൽ, വികാസ് ബിവാൽ, നാസിക് സ്വദേശി ശുഭം ഖൈര്‍നാര്‍, ഗുരുഗ്രാം സ്വദേശി യാഷ് യാദവ് എന്നിവരാണു പിടിയിലായത്.
സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കള്‍ക്കൊപ്പം നില്ക്കുന്ന ഒട്ടേറെ ചിത്രങ്ങൾ ദിനേശ് ബിവാൽ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറെ നാളായി സികാര്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനം. ഇവരുടെ അടുത്ത ബന്ധുക്കളായ നാലു പേർ കഴിഞ്ഞവർഷം നീറ്റ് പരീക്ഷയില്‍ വിജയിച്ചിരുന്നു. ഇതും സംശയത്തിന് ഇടയാക്കുകയാണ്.
അറസ്റ്റിലായ യാഷ് യാദവിൽ നിന്ന് കഴിഞ്ഞവർഷവും ഇവർ ചോദ്യപേപ്പർ വാങ്ങിയെന്നാണ് സംശയം.
ഗുരുഗ്രാമില്‍ എംബിബിഎസ് കൗണ്‍സിലിംഗ് നൽകുന്ന സ്ഥാപനത്തിന്റെ ഉടമയാണ് യാഷ് യാദവ്. 15 ലക്ഷം രൂപയ്ക്കാണ് ഇയാൾ ചോദ്യാവലി ദിനേശ് ബിവാലിനു നൽകിയത്. നീറ്റ് പരീക്ഷയ്ക്ക് നാലുദിവസം മുമ്പായിരുന്നു കൈമാറ്റം.
ഇത് ബിഹാര്‍, ജമ്മുകാഷ്മീര്‍ സ്വദേശികളായ ഏതാനും പേര്‍ക്കു ദിനേഷ് ബിവാൽ കൈമാറി. സിബിഐ പിടികൂടിയ ശുഭം ഖൈര്‍നാറിനു കൊറിയര്‍ വഴി ചോദ്യപേപ്പറിന്റെ ഡിജിറ്റല്‍ പകര്‍പ്പ് കൈമാറിയതു മഹാരാഷ്ട്ര സ്വദേശി ധനഞ്ജയ് ലോഖണ്ഡേ എന്നയാളാണെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ സിബിഐ സംഘം പരിശോധന നടത്തി.
National
ന്യൂഡല്‍ഹി: മെഡിക്കല്‍ പഠനം ലക്ഷ്യമിടുന്ന 22 ലക്ഷം വിദ്യാര്‍ഥികളെയും കുടുംബാംഗങ്ങളെയും ആശങ്കയിലാഴ്ത്തിയ നീറ്റ് പരീക്ഷാതട്ടിപ്പില് അനുനിമിഷം പുറത്തുവരുന്നത് ഒട്ടേറെ ഞെട്ടിക്കുന്ന വിവരങ്ങള്‍. ഗസ് പേപ്പർ എന്നപേരിൽ അറിയപ്പെടുന്ന ചോദ്യാവലി വ്യാപകമായി പ്രചരിച്ചതാണ് തട്ടിപ്പ് പുറത്തുവരുന്നതിന് കാരണം.
രാജസ്ഥാന് സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും (എസ്ഒജി) മറ്റ് അന്വേഷണ ഏജന്സികളം അന്വേഷിക്കുന്ന കേസിൽ സിബിഐയും ഇടപെട്ടുകഴിഞ്ഞു. സുരക്ഷാ മുൻകരുതലുകളെല്ലാം പാലിച്ചാണു ചോദ്യപേപ്പറുകള്‍ തയാറാക്കുകയും കൊണ്ടുപോകുകയും ചെയ്തിരുന്നതെന്ന് പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻറ്റിഎ) പറയുന്നു. വാഹനത്തിന് ജിപിഎസ് നിരീക്ഷണം, ബയോമെട്രിക് സ്ഥിരീകരണം, എഐ സഹായത്തോടെയുള്ള സിസിടിവി നിരീക്ഷണം എന്നിവയുണ്ടായിട്ടും ചോദ്യപേപ്പര്‍ ചോരുകയായിരുന്നു.
പരീക്ഷയ്ക്ക് രണ്ടാഴ്ച മുന്‍പാണ് ഗസ് പേപ്പര്‍ ചോർന്നതെന്ന് അന്വേഷണച്ചുമതലയുള്ള രാജസ്ഥാന് എസ്ഒജി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഗസ് പേപ്പറിലെ നൂറിലേറെ ചോദ്യങ്ങള്‍, പ്രത്യേകിച്ചും കെമിട്രിയുടെയും ബയോളജിയുടെയും ചോദ്യങ്ങൾ നീറ്റ് പരീക്ഷയിലും ആവര്‍ത്തിച്ചു. ബയോളജിയിലെ 90 ചോദ്യങ്ങളും അതേപടി നീറ്റ് പരീക്ഷയിൽ ഉണ്ടായിരുന്നു. കെമിസ്ട്രിയില്‍ 45 ചോദ്യങ്ങളില്‍ 35 എണ്ണവും ഗസ്പേപ്പറില്നിന്നായിരുന്നു.
അതേസമയം പുതിയ പരീക്ഷാതീയതി, അഡ്മിറ്റ് കാര്‍ഡ്, പരീക്ഷാകേന്ദ്രം, കൗണ്‍സലിംഗ് സമയക്രമം തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ അവ്യക്തത തുടരുകയാണ്. പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള എന്ടിഎയാകട്ടെ കൃത്യമായ നിര്‍ദേശങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടുമില്ല.
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഇന്ത്യ സെക്യൂരിറ്റി പ്രസിലാണു ചോദ്യപേപ്പർ അച്ചടിച്ചത്. ഈ ഘട്ടത്തിലാകാം ചോർച്ചയെന്നു വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നീറ്റ് കോച്ചിംഗ് സെന്ററുകള്‍ കൂണുപോലെ മുളച്ചുപൊന്തുന്ന രാജസ്ഥാനിലെ സീക്കറിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും ചോദ്യാവലി എത്തുകയായിരുന്നു.
നാസിക് പ്രസിലെ ജീവനക്കാരിൽ ഒരാളെയെങ്കിലും സംശയിക്കാമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇവിടെനിന്ന് ഹരിയാന ഗുരുഗ്രാമിലെ ഒരു ഡോക്ടറുടെ കൈവശം ഇവയെത്തി. ഈ ഡോക്ടറിൽനിന്ന് ജയ്പുർ സ്വദേശി ഇതു വാങ്ങി.
സീക്കറിലെ കോച്ചിംഗ് സെന്ററുകളുമായി ചേർന്നുപ്രവർത്തിക്കുന്ന, എംബിബിഎസ് പ്രവേശനത്തിന് കൗൺസലിംഗ് നൽകുന്ന രാകേഷ് കുമാർ എന്നായാൾക്ക് ജയ്പുർ സ്വദേശി ഇതു നൽകുകയായിരുന്നു. രാകേഷ് കുമാർ ഇത് അദ്ദേഹത്തിന്റെ സഹായിയും കേരളത്തിലെ എംബിബിഎസ് വിദ്യാർഥിയുമായ ഒരാൾക്കു നൽകി.
ഈ വിദ്യാർഥിയുടെ പിതാവ് സീക്കറിലെ കോച്ചിംഗ് സെന്ററിനു സമീപം പേയിംഗ് ഗെസ്റ്റ് സംവിധാനം നൽകുന്നയാളാണ്. ചോദ്യാവലി പിതാവിന് അയച്ചുനൽകിയ എംബിബിഎസ് വിദ്യാർഥി ഹോസ്റ്റലിലെ പെൺകുട്ടിക്ക് ഇതു കൈമാറണമെന്നു കാണിച്ച് അദ്ദേഹത്തിന് സന്ദേശവും അയച്ചു. പരീക്ഷയുടെ തലേദിവസമായിരുന്നു ഇത്. എംബിബിഎസ് വിദ്യാർഥിയും പെൺകുട്ടിയും തമ്മിൽ നേരത്തേ ഇക്കാര്യത്തിൽ ധാരണയിലെത്തിയിരുന്നോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
അതേസമയം തനിക്കു ലഭിച്ച ചോദ്യാവലി ഹോസ്റ്റലിലെ എല്ലാ പെൺകുട്ടികൾക്കുമായി എംബിബിഎസ് വിദ്യാർഥിയുടെ അച്ഛൻ കൈമാറുകയായിരുന്നു. മാത്രമല്ല താൻ കൈമാറിയ ചോദ്യപേപ്പറിലെ എത്ര ചോദ്യങ്ങൾ നീറ്റ് പരീക്ഷയ്ക്ക് വന്നുവെന്ന് പരീക്ഷയ്ക്കുശേഷം ഇയാൾ കോച്ചിംഗ് സെന്ററിലെത്തി അധ്യാപകരോടു തിരക്കുകയും ചെയ്തു. ഇതോടെയാണു സംഭവം പുറത്താകുന്നതും അന്വേഷണം ത്വരിതപ്പെടുന്നതും.
കേരളത്തിലെ എംബിബിഎസ് വിദ്യാർഥിക്കു പുറമെ ഡല്‍ഹി, ജമ്മുകാഷ്മീര്‍, ബിഹാര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കോച്ചിംഗ് സെന്ററുകളിലും ചോദ്യാവലി എത്തിയിരുന്നു. 30,000 രൂപ മുതല്‍ 28 ലക്ഷം രൂപവരെ പല നിരക്കിലാണ് ഇടപാടുകൾ നടന്നത്. രാജസ്ഥാനിലെ നാഗൗറിലുള്ള ഒരു വിദ്യാര്‍ഥി പരീക്ഷയുടെ നാലു ദിവസം മുമ്പ് സീക്കറിലെത്തി 28 ലക്ഷം രൂപയ്ക്കാണു ചോദ്യാവലി സ്വന്തമാക്കിയത്.
Kerala
കണ്ണൂർ: ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യപേപ്പർ. തലശേരി നോർത്ത് ബിആർസിക്ക് കീഴിലെ ചില സ്കൂളുകളിലാണ് ചോദ്യപേപ്പർ മാറി നൽകിയത്.
ഇന്ന് നടക്കുന്ന ഒൻപതാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യപേപ്പറിനു പകരം പത്തിന് നടക്കേണ്ട എട്ടാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യപേപ്പറാണ് വിതരണത്തിനെത്തിച്ചത്.
കവർ പൊട്ടിച്ച് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ചോദ്യക്കടലാസ് മാറിയതായി മനസിലാക്കിയത്. അധ്യാപകർ ഉടൻ തന്നെ ബിആർസിയുമായി ബന്ധപ്പെട്ട് ഒൻപതാം ക്ലാസിലെ ചോദ്യപേപ്പർ എത്തിച്ചു വിതരണം ചെയ്യുകയായിരുന്നു. ഇതോടെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരീക്ഷ രണ്ടരയ്ക്ക് ശേഷമാണ് പല സ്കൂളുകളിലും ആരംഭിച്ചത്.
ചോദ്യപേപ്പർ മാറിയത് മനസിലാക്കിയതിനാൽ വിദ്യാർഥികൾക്ക് വിതരണം ചെയ്തില്ലെന്നാണ് അധ്യാപകർ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.
National
ന്യൂഡൽഹി: നാളെ ആരംഭിക്കുന്ന സിബിഎസ്ഇ ബോർഡ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന വ്യാജ പ്രചാരണത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിബിഎസ്ഇ. സംഭവത്തിൽ പരാതി നൽകുമെന്നും ബോർഡ് വ്യക്തമാക്കി.
വിദ്യാർഥികൾക്കിടയിൽ ആശങ്കയുണ്ടാക്കാനുള്ള ആസൂത്രിതമായ ശ്രമമാണെന്നും സിബിഎസ്ഇ വ്യക്തമാക്കി. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.
Kerala
ആലപ്പുഴ: എസ്ഡി കോളജിൽ പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി. നാലു വർഷ ബിരുദ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്നാണ് ആരോപണം. ഇതേത്തുടർന്ന് കേരള സർവകലാശാല പരീക്ഷാഫലം തടഞ്ഞുവച്ചിരിക്കുകയാണ്.
സപ്ലിമെന്ററി പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് സപ്ലിമെന്ററിയുടെ ചോദ്യപേപ്പറുമാണ് അധ്യാപകർ നൽകിയത്.
പരീക്ഷാ കോഡുകൾ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കാതെയാണ് ചോദ്യപേപ്പർ വിതരണം ചെയ്തത്. പരീക്ഷ പൂർത്തിയാക്കി മൂല്യനിർണ്ണയത്തിന് അയച്ചപ്പോഴാണ് കോഡ് മാറിയ വിവരം സർവകലാശാലയുടെ ശ്രദ്ധയിൽപ്പെട്ടത്.
ചോദ്യ പേപ്പർ കോഡിലെ അപാകത ചൂണ്ടിക്കാട്ടിയാണ് സർവകലാശാല ഫലം തടഞ്ഞത്. സംഭവത്തിൽ കോളജ് അധികൃതർക്കെതിരെയും പരീക്ഷാ ചുമതലയുണ്ടായിരുന്ന അധ്യാപകർക്കെതിരെയും പ്രതിഷേധം ശക്തമാണ്.
ഡിസംബർ അവസാനവും ജനുവരി ആദ്യവാരവുമായി നടന്ന പരീക്ഷകളുടെ ഫലം സർവകലാശാല തടഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫെബ്രുവരി നാലു മുതൽ വിവിധ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു തുടങ്ങിയെങ്കിലും, ചോദ്യപേപ്പർ കോഡ് മാറിയ പരീക്ഷകളുടെ ഫലം മാത്രം വരാതിരുന്നത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരുന്നു.
സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ് വിദ്യാർഥി സംഘടനകൾ. റെഗുലർ, സപ്ലിമെന്ററി പരീക്ഷകൾ എഴുതിയ വിദ്യാർഥികളുടെ ഫലമാണ് തടഞ്ഞുവച്ചിരിക്കുന്നത്. കോളജ് അധികൃതരുടെ അശ്രദ്ധയ്ക്കെതിരെ എസ്എഫ്ഐ കാമ്പസിൽ പ്രതിഷേധ സമരം നടത്തി.
വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയിൽ, പരീക്ഷാ നടത്തിപ്പിൽ പിഴവ് സംഭവിച്ചതായും ചോദ്യപേപ്പർ മാറി നൽകിയതായും പ്രിൻസിപ്പൽ ഡോ. വി.ആർ. പ്രഭാകരൻ നായർ സമ്മതിച്ചു.